Friday, February 5, 2010

നിറങ്ങള്‍

നിറമില്ലാത്ത ജീവനെ
സൃഷ്ടിച്ചു കൊണ്ടിരുന്നു ദൈവം
പൂക്കള്‍ വിരിഞ്ഞു, ഇലകള്‍ പടര്‍ന്നു
മിഴികള്‍ തുറന്നു, നിറമില്ലാതെ.
എപ്പോഴുമെന്നപോലെ
പെട്ടെന്നൊന്നമ്പരപ്പിക്കാനായി
ദൈവം ഒളിപ്പിച്ചു വച്ചു
മഴയെ, പൂമ്പാറ്റയെ, മഞ്ചാടിയെ
പക്ഷെ
തടുക്കാനാവാതെ പോട്ടിവീണുപോയി
ദൈവത്തിന്റെ മനസ്സില്‍നിന്നും
മഴ.....
അരികത്തിരുന്ന ജലച്ചായപ്പെട്ടിയിലേക്ക്.
അലിയുന്ന ചായക്കട്ടകള്‍ .. വര്‍ണ്ണമഴ..
മഴവീണ് ഭൂമി കുളിര്‍ത്തു
നിറമൊഴുകിപ്പരന്നു
ഇലകള്‍ പച്ച, പൂക്കള്‍ മഞ്ഞ
മഴ വീണ വിടവിലൂടെ പൂമ്പാറ്റകള്‍ പാറി വന്നു
മഴനൂലുകള്‍ക്കിടയിലൂടെ
വര്‍ണ്ണപ്പൊട്ടുകള് ചിറകില്‍പേറി.
കാലിയായ ചായപ്പെട്ടിയുമായി
ചിരിച്ചുലഞ്ഞു ദൈവം നോക്കി നിന്നു
ഒഴുകിപ്പടര്‍ന്ന നിറങ്ങളെ കടന്നു പിടിച്ചു
മഴത്തുള്ളിയില്‍ കുടിയിരുത്തി
കുസൃതിച്ചിരിയുമായി
ദൈവം നടന്നു പോയി

ഭൂമിയില്‍ നിറങ്ങളും
കുതറിച്ചാടാന്‍ വെമ്പുന്ന
മഴവില്‍ക്കുറുമ്പുമുണ്ടായത്
അങ്ങനെയാണ് .

3 comments: